Pages

Slokams

ശ്രീ

=======================================================
ഇല്ലാ ചാതുര്യമൊട്ടും കല കവിതയിലും, തെല്ലുമെന്നാലുമീ ഞാന്‍,
ചൊല്ലുന്നോരോന്നു നേരം കളവതിനു പണിപ്പെട്ടു വൃത്തത്തിലാക്കി
ഇല്ലൊട്ടും കാവ്യഭാവം, സരസതയിവയെന്നാലുമൊന്നാകെ നോക്കി-
ച്ചൊല്ലേണം, കാണുമോരോ, പിഴയതു മുഴുവന്‍ തീര്‍ത്തു, നന്നേറുമൊന്നായ്
========================================================
ഇടവപ്പാതി.....
1
കാലത്തു ഞാനിന്നു ഗമിച്ചിടുമ്പോ-
ളില്ലത്തു താഴത്തൊരു പാടമുണ്ടേ!
വേലയ്ക്കു ശേഷം, തിരികെത്തിയപ്പോള്‍
നാലറ്റവും വെള്ളമിടയ്ക്കൊരില്ലം!
2
കാറേറിടുന്നൂ, കടലായിടുന്നൂ
വീറേറിടുന്നൂ, വിനയായിടുന്നു.
വീറേറി നില്‍ക്കും മനുജന്റെ പോലും
മാറേറി നില്‍ക്കുന്നു, ഭയാനകം താന്‍
3
ആരാകിലാകും തടയുന്നതിന്നായ്
വാരാന്നിധിയ്ക്കെത്ര കരാള ഭാവം!
ഘോരാന്ധകാരം നിറയുന്നുവെങ്ങും
നീരേറിയോടുന്നു സമുദ്രമെങ്ങും!
4
കാലന്റെ രൂപം തെളിയുന്നുവെങ്ങും
പലായനം ചെയ്തിഹ ജീവവൃന്ദം
ചേലാഞ്ചലം പോലുമുരിഞ്ഞു പോയി-
ട്ടീലോകരൊക്കെക്കുഴയുന്നു പാരില്‍!
5
ഉണ്ടാകുമേ മാരി, തുടര്‍ന്നു നില്‍ക്കും
ഉണ്ടിട്ടിരിയ്ക്കും! ചിലരോതിടുന്നൂ
ഉണ്ടോയിവര്‍ക്കേതറിയുന്നു, ലോകം-
താണ്ടുന്ന  മാര്‍ഗ്ഗം ഗഹനം ഗഭീരം!
6
ഇതൊക്കെ കണ്ടിട്ടുറയുന്നുവോ നാം
മാതാവു നമ്മള്‍ക്കു വിരോധിയാമോ
ഹിതത്തിനേയമ്മയൊരുങ്ങിടുള്ളൂ
പൈതങ്ങളീ നമ്മളറിഞ്ഞിടേണം!
======================================
7
ഉപാസനം വേണമിണങ്ങിടേണം,
ആപത്തിലല്ലാ മനമീശ്വരന്നില്‍.
അപാരമീ ലോകനിയാമകങ്ങള്‍
കോപാന്ധനാകാതെ, ജപിയ്ക്ക നാമം!
========================================
പൊന്നിന്‍ ചിങ്ങമാസം വരവായ്!.....

1
വരുന്നിതാ മോഹന സുപ്രഭാതം
വരുന്നിതാ നല്ലൊരു ചിങ്ങമാസം
വരുന്ന കാലത്തിനെയേറ്റിടാനായ്
വിരുന്നൊരുക്കുന്നിഹ ലോകമെങ്ങും
2
ഒളിഞ്ഞ താരങ്ങളുമെത്തി വീണ്ടും
വിളങ്ങി പൂര്‍വ്വാധികശോഭയോടെ
തെളിഞ്ഞ പൂപ്പുഞ്ചിരിയൊന്നു കൊണ്ടും
തിളങ്ങി നില്ക്കുന്നു, കിശോരതുല്ല്യം!
3
കരത്തിലേല്‍ക്കുന്നതു പൂനിലാവായ്
പരത്തിയെല്ലായിടവും ശശാങ്കന്‍
ഇരന്നു കിട്ടുന്നതു പോലു മന്യര്‍-
ക്കൊരേനിലയ്ക്കേകുമിതെത്ര ധന്യം!
4
ഉദിച്ചു സൂര്യന്‍, മറനീക്കി, മോദം
പ്രദാനമേകുന്നു, സുധാമൃതം താന്‍
മദിച്ചു, നിശ്ചേതനജാതിപോലും
നിദാനമീലോക ഗതിയ്കതല്ലോ!
5
ആകാശമൈതാനമൊരുങ്ങിവീണ്ടും
ലോകത്തിലേവര്‍ക്കുമതേകി ഹര്‍ഷം
പ്രകാശപൂരത്തിലമര്‍ന്നു ദു:ഖം
നാകത്തിലെന്നോയിതു തോന്നുമാറായ്
6
പുലര്‍ന്ന കാലത്തിനു ഘോഷമായി-
ച്ചിലച്ചിടുന്നൂ, കളകോകിലങ്ങള്‍
ചേലൊത്ത ധാന്യങ്ങളുമായി മോദാ-
ലാലോലമാടുന്നു വയല്‍പ്പരപ്പും
7
ഉടുത്തൊരുങ്ങുന്നു മഹാമരങ്ങളി-
ന്നാടിത്തിമര്‍ക്കുന്നു ലതാദി വൃന്ദം
എടുത്തു തീരാത്ത ഫലങ്ങളായി-
ത്തുടുത്തു നില്‍പ്പൂ, കദളീവനങ്ങള്‍!
8
പിഞ്ചോമനപ്പൂച്ചെടികള്‍ക്കുമേ യി-
ന്നഞ്ചിച്ചുനില്‍ക്കുന്നൊരുശോഭ തന്നെ
കൊഞ്ചിക്കുഴഞ്ഞാ കുസുമങ്ങളോടെ-
ച്ചാഞ്ചാടിയാടുന്നതു കാഴ്ച്ച തന്നെ!
9.
നിരന്നു വന്നേന്‍ ശലഭാദിവൃന്ദം
വിരിഞ്ഞ പൂക്കള്‍ക്കൊരു തോഴരായി.
കുരുങ്ങിടുന്നില്ലിതിലാര്? സാന്ദ്രം-
നിറഞ്ഞൊരീസ്നേഹകൃതിയ്ക്കു മുന്നില്‍!
10.
കുരുക്കി, തന്‍‌തോളിലിരുത്തിയാട്ടീ-
ട്ടൊരുക്കി വെച്ചുള്ളൊരു തേന്‍ കൊടുത്തേന്‍
ഒരിയ്ക്കലേയുള്ളിനി നാളെയെന്തെ-
ന്നൊരിയ്ക്കലും ചിന്ത വരില്ലയാര്‍ക്കും!
11.
തിരഞ്ഞിതെത്തുന്നൊരു സൌഹൃദത്തില്‍
കുരുങ്ങിടാത്തോരിഹയാരുമില്ലാ!
അരുക്കിലെത്തുന്നതുയേതുമാര്‍ക്കും
കരത്തിലേറ്റുന്നതു ശീലമല്ലെ!
12
കളങ്ങളിട്ടും, കളിയായ് നടന്നും
കുളങ്ങളില്‍ ചാടി മറിഞ്ഞു, മോദം
തെളിഞ്ഞൊരീകാലമറിഞ്ഞു, സാരം
വളര്‍ന്നുവല്ലോ! തളിരിട്ട ബാല്യം!
13
വിരാമമില്ലാത്ത പണിത്തിരക്കില്‍
കരിഞ്ഞുപോയുള്ളൊരു മോഹമെല്ലാം
വിരിഞ്ഞു വീണ്ടും, പുതുരൂപമാര്‍ന്നൂ;
വിരുന്നൊരുക്കീ, ഗൃഹനാഥരെല്ലാം
14.
മറന്നുപോയേവരുമാദിനങ്ങള്‍
വിറങ്ങലിപ്പിച്ചൊരു ഘോര വര്‍ഷം!
കറങ്ങിയെത്തുന്നൊരു കാലചക്ര-
ക്കരാളഹസ്തത്തിലമര്‍ന്ന കാലം
15
മൊഴിഞ്ഞതില്ലാ, പരിവേദനങ്ങള്‍
അഴിച്ച വേഷങ്ങളതോര്‍ക്ക വേണോ!
കഴിഞ്ഞ കാലത്തിനെയോര്‍ത്തിടാതെ-
ക്കഴിച്ചിടേണം, ഭുവനത്തിലേവം!

=====================================
ഇഹത്തിലിക്കാണ്മൊരു സൌഖ്യമെല്ലാം
അഹസ്സിതെന്നുള്ളതു പോലെ പോകും
അഹോ മനുഷ്യാ! കളയൊല്ലെ നേരം
മോഹാന്ധനാകാതെ ജപിയ്ക്ക നാമം:

1
വീണ്ടും വിനാശം വിളയിട്ടിടുന്നൂ,
മണ്ടുന്നു, മാലോക, രിതെന്നു തീരും?
കണ്ടില്ല, യെല്ലായിടവും തിരഞ്ഞൂ
തണ്ടെല്ല്, കാണിച്ചവരെങ്ങു പോയി!!
2
സൌദാമിനീസഖ്യവുമുണ്ടിതിപ്പോള്‍
സദാമുഴങ്ങുന്നു, മഹാട്ടഹാസം!!
മോദം മറഞ്ഞിന്നതിലത്ര വേഗം
ഖേദം, പരന്നൂയിഹ,ലോകമെങ്ങും
3
കൊയ്യുന്നു, ജീവന്റെ തുടുപ്പിതൊന്നാ-
യെയ്യുന്നൊരസ്ത്രങ്ങളിതെത്ര, രൌദ്രം!
പെയ്യുന്ന പേമാരിയതിന്നു പോലും
തിയ്യില്‍കുരുത്തുള്ളൊരു ഘോരഭാവം!
4
നെയ്തിന്നു കൂട്ടുന്നൊരു മോഹമെല്ലാം
മെയ്തിന്നുകില്ലെന്നു, മറക്കയാണോ!
മെയ്‌വീണു പോകുന്നതു, മുന്‍പെ ധര്‍മ്മം
ചെയ്തെങ്കിലത്രയ്ക്കുമതായിയോര്‍ത്താല്‍!
====================================
ചില സമസ്യകളും മറ്റും.....

വാക്കിന്നില്ലൊരു നിശ്ചയം, കളവതേയുള്ളൂ പറഞ്ഞീടുവാന്‍
നോക്കും, കട്ടു മുടിച്ചിടാന്‍, കഴിവിവര്‍ക്കേറും ഹരിച്ചീടുവാന്‍
ഭോഷ്ക്കത്തം, കൊല, കൊള്ളിവെയ്പ്പു ചതിയും, ചേര്‍ന്നിട്ടു കാണുന്നതാ-
മിക്കാഴ്ച്ചയ്ക്കിഹ തുല്യമായി ഭുവിയില്ക്കാണില്ലയൊന്നും ദൃഢം!

കേള്‍ക്കാമിന്നുനമുക്കിതാ, മധുരമാം നല്‍പ്പഞ്ചവാദ്യസ്വരം
കക്കും നമ്മുടെ മാനസം, വിരുതരാം മേളപ്രമാണജ്ഞരും
തെക്കുള്ളാക്കുടമാറ്റവും , കരിമരുന്നാഘോഷവും ചേര്‍ന്നതാ-
മിക്കാഴ്ച്ചയ്ക്കിഹ തുല്യമായി ഭുവിയില്ക്കാണില്ലയൊന്നും ദൃഢം

നാനാവര്‍ണ്ണസ്വരൂപം പ്രകൃതി വിരുതിനാല്‍! മോഹമായാപ്രപഞ്ചം!
പാ‍നം ചെയ്യാമതാര്‍ക്കും, നിമിഷസുഖവുമായ്, ശേഷമാടിക്കഴിയ്ക്കാം.
വാനോളം പൊക്കിയാഴ്ത്താമിതിലതിചതുരം, മര്‍ത്ത്യനൊട്ടാതിരുന്നാ-
ലാനന്ദം വന്നു ചേരും, ഭുവനമഖിലവും, പിന്നെ! വൈകുണ്ഠലോകം!

ദാനം നല്‍കേതുമാര്‍ക്കും!  പ്രതിഫലമതിയാലൊന്നുമേ ചെയ്തിടൊല്ലേ!
ദീനം വന്നോര്‍ക്കു താങ്ങായ്, വ്രതവിധിനിയമം നോക്കി ജീവിയ്ക്കയെന്നും
ഗാനം ചെയ്കെപ്പൊഴും, സല്‍, ഹരിഹരകഥകള്‍!  നിത്യമേവം ചരിച്ചാ-
ലാനന്ദം വന്നു ചേരും, ഭുവനമഖിലവും, പിന്നെ! വൈകുണ്ഠലോകം!
=======================================================
മോക്ഷമാര്‍ഗ്ഗം
അത്യന്തം ഘോരമാകും ജനനമരണമാം ബന്ധനക്കെട്ടഴിപ്പാന്‍
മര്‍ത്ത്യന്നുള്ളോരുപായം നലമൊടു പറയും ശ്രേഷ്ഠമാം വേദവാക്യം,
നിത്യം ചിട്ടപ്രകാരം, യമനിയമവിധിയ്ക്കൊപ്പമിന്നാചരിച്ചാല്‍
ചിത്തേ സത്യപ്രകാശം തെളിവൊടു നിറയും, മോക്ഷമാര്‍ഗ്ഗം തുറക്കും!!
 =======================================================

स्‍वयं विशीर्‍णद्रुमपर्‍णव्‍रृत्‍तिता
परा हि काष्‍ठा तपस: तया पुन:
तथप्‍यपाकीर्‍णयथप्‍रियंवदा:
वदन्‍त्‍यपर्‍णेति च तां पुराविदा:

തന്നത്താന്‍ വാടി വീഴും കരിയിലയതുമായ് ജീവിതം നീക്കലത്രേ-
യൌന്നിത്യം ഹാ തപസ്സില്‍!, ഗിരിസുതയതുമേയന്നുപേക്ഷിയ്ക്കയാലേ
നന്നായ് ചൊല്ലിത്തുടങ്ങീ, ഭുവീയിതിലൊഴുകും സാരമോതും കവീന്ദ്രര്‍
വന്നാപേരന്നപര്‍ണ്ണസതിയിവളതുമേല്‍ ശ്രേഷ്ഠയായീ ജഗത്തില്‍!

ചില ആശംസകള്‍
പുണ്യശ്ലോകന്‍ സഗുണനിപുണന്‍, ജാതവേദന്നിവന്നായ്
പുണ്യശ്ലോകാല്‍,  മമ മധുരമീ മൈത്രി, ഞാന്‍, ചൊല്ലിടുന്നേന്‍!
പുണ്യം ചെയ്യാന്‍, ഭുവിയിതിലഹോ, മാര്‍ഗ്ഗമിന്നേറെയെന്നാല്‍
പുണ്യത്തേരില്‍ പരമസുഖിയായ് യാത്ര ചെയ്‌വോര്‍ക്കതെന്ത്!

സഖേ, വസിയ്‌ക്കെന്നുമിതേപ്രകാരം;
സുഖം ഭവിയ്‌ക്കെട്ടെയരോഗവും, തേ!
മുഖാരവിന്ദം തെളിയട്ടെയാര്‍ക്കും
മഖത്തിനൊത്തുള്ളൊരു ജീവിതത്താല്‍!

സാധിയ്ക്കില്ലായെനിയ്ക്കീ കവനനിപുണനാം കുട്ടനെപ്പറ്റിയോതാന്‍
ബാധിച്ചീടാമതിങ്കല്‍പ്പിഴപലതുമതെന്നാകിലും ചൊല്ലിടുന്നേന്‍
ബോധിയ്ക്കേണം മിടുക്കുണ്ടിവനു കഥകളിപ്പാട്ടിലും, പാട്ടിലാക്കാന്‍-
സാധിയ്ക്കും മട്ടു, വേഷത്തിലുമൊരു മിടുക്കുണ്ടോര്‍ക്ക ഭോഷ്ക്കല്ലിതൊന്നും

നന്നായ് ചൊല്ലാനുമില്ലായുപകളിവനില്‍ വാക്കുകള്‍ക്കെന്തു ചൊല്ലാം!
പൊന്നിന്‍ ശുദ്ധിയ്ക്കുമേറേ മഹിമകളുതിരും നിര്‍മ്മലസ്നേഹരൂപം
എന്നും സത്യപ്രകാശം നലമൊടു തെളിയും ശ്രേഷ്ഠമാം പൊന്‍‌വിളക്കായ്
മിന്നും താരം കണക്കേ ഭുവിയിതിലിനിയും ദീര്‍ഘകാലം ജ്വലിയ്ക്കു!
നന്ദിയ്ക്കേണം ഹരികഥകളില്‍, നിത്യമോര്‍ത്തും ജപിച്ചും
ആനന്ദിയ്ക്കൂ കളിചിരികളാല്‍ പുത്രപൌത്രീസമേതം
വന്ദിയ്ക്കേണം വിമലമതിയാലെന്നുമീശന്നെയെന്നാ-
ലാനന്ദത്തേനൊഴുകിലൊഴുകും സംശയം വേണ്ട തെല്ലും!

അജ്ഞാനത്തിന്‍ തൊടികളിലിവന്‍, കണ്ണു, കാണാതെയെന്നോ-
യി,ജ്ഞാനത്തിന്‍,  വടിയതിലഹോ! ചെന്നുകേറിപ്പിടിച്ചു!
വിജ്ഞാനത്തിന്‍ പടവുകളിതാ കേറിയെത്തിക്കഴിഞ്ഞൂ-
പ്രജ്ഞാനത്തിന്‍ മതിയതിലഹോ! മോഹസാഫല്യമായി!
ഭക്തി....

ഭക്തിപൂണ്ടു സഫലം രചിച്ചിടും
മുക്തകങ്ങളിതു കേള്‍ക്കയേവരും
സക്തിപോകുമിതിനാല്‍ ജഗത്തിതില്‍
മുക്തി നേടിയമൃതം വരിച്ചിടാം!

തൃക്കയ്യില്‍ പുതുവെണ്ണയും മധുരമായ് പാടുന്ന പൊന്‍ വീണയും
തൃക്കണ്ണോയതിമോഹനം കവിളിണച്ചെന്താമരത്താരിതള്‍
ഓര്‍ക്കുമ്പോള്‍ സുഖമേറുമാ സരസമാം ലീലാവിലാസങ്ങളും
ചേര്‍ക്കുന്നാ മധുരാമൃതം മമ ഹരേ... നല്‍കുന്നതെന്നാണു നീ!

ഉണ്ണിക്കാലാകരത്താലൊരുവിധമധരം ചേര്‍ത്തു ചുംബിച്ചിരിയ്ക്കും
വിണ്ണില്‍ത്തിങ്ങും പ്രകാശം ദ്രുതമിതിലമരും പോലെയാ പുഞ്ചിരിപ്പാല്‍!
കണ്ണിന്നാനന്ദമേകും തിരുമുടിജടയില്‍ ചേര്‍ന്നൊരാ പീലിയും ഹാ
മണ്ണില്‍ ചേരുന്നമുന്‍പായടിയനതു ഹരേ, കാണുവാനായിടേണേ!

എണ്ണുന്നിതെത്ര തവനാമ മഹത്വമീ ഞാന്‍
കര്‍ണ്ണാര്‍പ്പണം മധുരമാ കഥയൊന്നിലെന്നും
കണ്ണീര്‍ക്കയത്തിലിതുപോലെയുലച്ചിടാതെന്‍
കണ്ണാ കനിഞ്ഞരുളു മോക്ഷമതിന്നു മാര്‍ഗ്ഗം

ബാറില്‍ കേറി മദിച്ചിടാം മതിവരേയ്ക്കെല്ലാംതകര്‍ക്കാം മുദാ
നാറും വസ്ത്രമണിഞ്ഞിടാം സുകൃതമീലോകം മറന്നാടിടാം
കാറില്‍ കേറി രസിച്ചിടാം കളവുകള്‍ ചെയ്തൊക്കെയും നേടിടാം
മാറും ലോകമിതല്ലയോ! ഹര ഹരേ മാറൊല്ലെയെന്‍ മാനസം!

മെയ്യില്‍ ഭസ്മമണിഞ്ഞവന്‍ കരതലേ ശൂലം വിശിഷ്ടായുധം
തിയ്യേറുന്നൊരു നേത്രവും തിരുമുടിക്കെട്ടില്‍ സദാ ചന്ദ്രനും
ചെയ്യും നൃത്തമതൊന്നിനാല്‍ ഭുവിയിതില്‍ നില്‍ക്കുന്നു ധര്‍മ്മം ഋതം!
കയ്യും കൂപ്പി നമിപ്പു ഞാന്‍, ശിവ ശിവാ കാക്കെന്റെ ഗംഗാധരാ!


ഭക്തന്മാരിന്നു ലോകര്‍ ഭജനമുഖരിതം ഭക്തിയില്‍ ഭൂമിയെല്ലാം
സൂക്തങ്ങള്‍ കേള്‍പ്പതെല്ലാം, സുകൃതമെവിടെയും സത്യധര്‍മ്മപ്രകാശം
സക്തന്മാരില്ലയൊട്ടും സകലമനുജരും സര്‍വ്വഗര്‍വ്വും നശിച്ചോര്‍
ഭുക്തന്മാര്‍ പോയി മുക്തര്‍ ഭുവിയിലൊഴുകുമാഭൂതിയെന്നാണു ശംഭോ!

പാരിന്നാനന്ദമൂര്‍ത്തേ! പരമഋഷികളാല്‍ പാരമെന്നും പുകഴ്ത്തി-
സ്സാരം ചൊല്ലും സുകീര്‍ത്തേ, സരസമരുളുകെന്‍ സൂര്യദേവാ സുബുദ്ധി!
നേരിന്മാര്‍ഗ്ഗപ്രകാശം നിരതമപരനായ്, നീ രചിയ്ക്കുന്നതോര്‍ത്താല്‍
വൈരം പോകും വിരാഗാല്‍ വിരിയുമകതലം വേരുറയ്ക്കും സ്വധര്‍മ്മം!!
ചിലമറുപടികളും മറ്റും…

നീലാകാശംമറഞ്ഞൂ, വിമലമതധുനാ, കൂരിരുള്‍ക്കാ‍റണഞ്ഞൂ,
പീലിക്കൂട്ടങ്ങള്‍വീശീ, മയിലുകള്‍നിരയായ്, നര്‍ത്തനം ചെയ്തു പാരം
മാലോകര്‍ക്കൊക്കെയേറ്റീ സുഖമനുപമമീ, ദൃശ്യപീയൂഷരൂപം.
ചെല്ലംവിട്ടൊന്നുമാറുന്നതിനു മടിയെനിയ്ക്കിപ്പൊഴും, ശങ്ക തന്നേ!

അത്രയ്ക്കെന്നേയിരുത്തേണ്ട കഴിവുകളളക്കുന്നുവോയിപ്രകാരം
പാത്രം കാണുന്നമുന്‍പേ, യതിനകമിനിയെന്തെന്നുറപ്പിച്ചിടുന്നോ!
മാത്രാര്‍ദ്ധത്തിന്നു മുന്‍പേ പലവിധമിവയേതും ജയിച്ചെത്തു,മീ ഞാന്‍
ചിത്രം താനോര്‍ക്ക! പൊയ്ക്കാല്‍ക്കളിയതുവെറുമെന്നംശമേയായിടുള്ളൂ

വല്ലപ്പോഴും തിരുതകൃതിയില്‍ വന്നു പോകുന്ന തേവര്‍-
ക്കില്ലിന്നൊട്ടും സമയമിവനായ് നീക്കി വെച്ചീടുവാനും!
കല്ലായ് തീര്‍ന്നോ തവമന, മതോ തെല്ലുമേ നേരമില്ലെ?
വെല്ലത്തേക്കാല്‍ മധുരിമയിതാ വില്വപത്രം കണക്കായ്

വേണ്ടായൊട്ടും! കളവതിലതോ കെല്‍പ്പു പോയോ രചിപ്പാന്‍!
ഉണ്ടാക്കേണം, സ്വയമറിയുവാന്‍! നല്ല പദ്യങ്ങളെന്നും
കുണ്ടിന്നുള്ളില്‍, വിരുതു, വിരുതാല്‍, വെച്ചിടാ,തെന്നുമേ, താന്‍-
വണ്ടായെന്നും സരസമിതിലും‍, മോദമോടെ,ക്കളിയ്ക്കു!

വേഗം, പോകുന്നിതയ്യോ, മമ കവിതകളില്‍ വൃത്തവും തെറ്റിടുന്നൂ!
രോഗം വന്നു ക്ഷയിച്ചോ!, കവനകലയതിന്‍ ഗ്രന്ഥി വീണ്ടും തകര്‍ന്നോ!
വേഗത്തില്‍ ശ്ലോകമോതാന്‍, സുകൃതവഴി, ഹരേ, നീ, വരാല്‍ തന്നിടേണേ
വേഗാലാദൃഷ്ടി യേകൂ! തവ ദയയിവനോടൊന്നു, നീ, കാട്ടിടേണേ!

ബസ്സില്ലാ! പോയിടാനായ്, സുഖ, മിവിടെയിതാ സ്വസ്ഥമായ് ചാറ്റിടുന്നൂ
ഭേഷാണേയിപ്രകാരം! സുകൃതജനമിതാ, ചെയ്തൊരീ കര്‍മ്മമോര്‍ക്കൂ!
ബസ്സോളം മുങ്ങിടും, യീ, സകലവഴികളും, ഗട്ടറാല്‍, സുന്ദരം ഹാ!
പാഷാണം വേറെ വേണ്ടാ! മരണമണികളാല്‍, കാത്തു നില്പൂ, യമേശന്‍!

ആകാശത്തേരിലാളും, ഭരണനിപുണരോയെന്തറിഞ്ഞീടുമോര്‍ത്താല്‍
ആകാരം മാത്രമല്ലെ,  പ്രകൃതി വികൃതിയാല്ലിന്നിവര്‍ക്കേകിയുള്ളൂ!
ആകാമോ, ദേഷ്യമയ്യോ,  മനുജരിവരഹോ, ശ്രേഷ്ഠരാം മന്ത്രിവര്യര്‍
ടാക്സെല്ലാം കൊണ്ടുപോയീട്ടവയതിചതുരം‍, കട്ടിടും, മന്ത്രിവര്യര്‍!

കേസുണ്ടെന്നും മഠത്തില്‍ പലവിധമൊഴിയാബാധകള്‍ക്കുള്ളിലാണേ
നിസ്സാരന്മാരു പോലും, പലവിധമിവിടേ ദ്രോഹമോരോന്നു ചെയ്യും
ഗോസ്സിപ്പുണ്ടേറെയിന്നും, മഠ,മിവരെയിനീം, നോക്കിനില്‍ക്കേണമെന്നോ!
ഇസ്സ്വാര്‍ത്ഥന്മാരെയേവം, തരികിട,വിരുതും, കാട്ടി, യോടിയ്ക്ക തന്നെ!

ഇഷ്ടം പോലിന്നു കാവ്യം! കവനവിരുതഹോ നഷ്ടമാകില്ല തീര്‍ച്ച!
കഷ്ടം ചൊല്ലേണ്ടതില്ലാ, തവ മനമിനിയും, ചൊല്‍ക നന്നേറുമെല്ലാം
നഷ്ടം നോക്കുന്ന നേരം, പലവിധ കൃതികള്‍, വീണ്ടുമേവം കുറിച്ചാല്‍
ഭ്രഷ്ടില്ലാതെന്നുമീയാള്‍, സരസമിവിടെയും, വാഴുമെന്നും ധരിയ്ക്ക!!

ഇല്ലിന്നാരും, കവനനിപുണര്‍ പോയിതെങ്ങോ കിടപ്പോ?
ചൊല്ലാനില്ലാരുമിനിയതിനാല്‍, ഞാനുമേ പോയിടുന്നു.
ചെല്ലം കണ്ടൊ,ന്നു തിരികെയിവന്‍, വന്നിടും നേര,മപ്പോ-
ളെല്ലാ പേരും, സരസവിരുതാല്‍,  വന്നിടാമെന്നിതോര്‍ത്തും!

ഘോഷിയ്ക്കാനായ് ഭുവിയിതിലഹോ കാര്യമില്ലാതെ വന്നോ!
തോഷിച്ചെന്നും, സുഖസുകൃതിയായുള്ളവര്‍ക്കെന്തു ഘോഷം!
തോഷിയ്ക്കേണേയിതിലുമിനിമേല്‍‍, ശ്രദ്ധ വീഴും ദ്വിജേന്ദ്രാ,
ഭോഷന്‍ ഞാനോയറിവുകുറവായ് ചെയ്തതില്‍ രോഷമോ, ഹേ?


ഘോരം ഘോരം! സകലരുമിതാ വര്‍ഷപാതാല്‍ കുടുങ്ങീ
ആരോഗ്യത്തിന്‍ സ്ഥിതിയുമിതാ മോശമായിത്തുടങ്ങീ!
നേരില്‍ക്കാണാം, സകലഗൃഹവും, രോഗശയ്യയ്ക്കു കേന്ദ്രം!
ആരോടോതാ, നിതുമുഴുവനും, കാരണം നമ്മളല്ലേ??

സിന്ദൂരത്തിന്‍ തിലകമണിയും പാതിവൃത്യത്തിനോളം
നന്ദിയ്ക്കാനായ് മധുരമുലകില്‍ വേറെയെന്തുണ്ടിതോര്‍ത്താല്‍
മന്ദാരപ്പൂ തെളിമകുറയും, സത്യമീദൃഷ്ടിപാതാല്‍
വന്ദിയ്ക്കുന്നേന്‍, നിരതമവരെ, ശ്രേഷ്ഠനാരീ കുലത്തെ.

വരുന്ന കാലത്തിലിതൊക്കെയാകും
വരുന്നതെന്നുള്ളതസംശയം താന്‍
കുരുന്നു കുഞ്ഞുങ്ങളുമിന്നു, സാരം
കുരുങ്ങിടുന്നില്ലെ? ദുഷിച്ചു ലോകം!

പറഞ്ഞ കാര്യത്തിലടങ്ങിടേണം
കുറഞ്ഞ പക്ഷം നെടുതായ ലക്ഷ്യം!
കുറഞ്ഞുവെന്നുള്ളതിലെന്തു കാര്യം!
കുറിയ്ക്കു കൊള്ളുന്നതുരച്ചു വെങ്കില്‍

കരത്തിലിന്നുള്ളതു പോരെ ചൊല്ലാന്‍!
കരം പിടിയ്ക്കാനിഹ തോഴരില്ലെ!
വരം ലഭിച്ചുള്ളവരിന്നു, ദോഷം
വരുന്ന കാര്യം പറയുന്നുവോ, ഹേ

വട്ടത്തിലുള്ളുള്ളവ മാത്രമേയി-
ന്നിഷ്ടപ്രകാരം വരുതിയ്ക്കു നില്‍ക്കു.
തട്ടിക്കളിച്ചെന്നുമിരുന്നിടാം യീ-
മട്ടൊന്നു മാറ്റാനതുയേറെ കേമം 


ശ്ലോകം കുറിയ്ക്കേണ്ടതു സ്ക്രാപ്പിലല്ലാ!
ശോകം വരേണ്ടൊട്ടുമതിന്നു വേണ്ടി
ലോകത്തിനേത്തന്നെ ഗതിയ്ക്കു ഭംഗം
ശ്ലോകത്തിലായാലതു തന്നെ ശ്രേഷ്ഠം!

ദോഷൈകദൃക്കെന്നു പറഞ്ഞുവോ, ഞാന്‍
ദോഷം പറഞ്ഞാലതു ദോഷമല്ലെ??
വേഷങ്ങളിട്ടാടുമവര്‍ക്കതല്ലേ,
രോഷം ഭവിച്ചെങ്ങുമുറഞ്ഞു തുള്ളല്‍!!

വൃത്തിയ്ക്കു വേണ്ടിക്കുറിയ്ക്കുന്നുവെങ്കില്‍
വൃത്തത്തിനൊട്ടൊന്നു മിനക്കിടേണം
വൃത്തിയ്കു വേണ്ടീട്ടിതു മാത്രമായാല്‍
വൃത്തം കണക്കാക്കുക ലഭ്യമോര്‍ത്തും!

മനസ്സിനാല്‍ ചെയ്തതു പാതകംഹേ,
മനസ്സിലിന്നൊന്നു നിരീയ്ക്ക താങ്കള്‍
മനസ്സിലെന്നും ഹരിനാമമോര്‍ത്തും
മനസ്സിരുത്തിക്കഴിയേണമെന്നും!

ഫലങ്ങളില്‍ ശ്രദ്ധ വരാതെയെന്നും
കുലത്തിനൊത്തുള്ളൊരു കര്‍മ്മമാര്‍ഗ്ഗേ,
ഇലയ്ക്കു മേല്‍ വെള്ളമതെന്ന പോല്‍, താന്‍,
ചലിച്ചുവെന്നാലതു മോക്ഷമാര്‍ഗ്ഗം!

നമസ്കരിയ്ക്കുന്നിതിലിന്നു ഞാനും
തമസ്സിലല്ലൊട്ടുമതിന്നു കണ്ടു!
നമിയ്ക്ക താനിന്നു സരസ്വതിയ്ക്കായ്
നമിച്ചു നേടുന്നതു നില്‍ക്കുമെന്നും

ഗോവിന്ദനാമത്തിലിരിയ്ക്കയെന്നും
പാപങ്ങളെല്ലാം കഴുകേണമേവം
വരം ലഭിപ്പാനിതു മാത്രമോര്‍ക്കൂ
നാരായണായെന്നു സദാ ജപിയ്കൂ‍!!

മാലോകര്‍ക്കിന്നരചരരുളും കഷ്ടനഷ്ടങ്ങളെല്ലാ-
മാലോചിച്ചാലതിനുമുകളില്‍, കാണുമോ, വേറെദു:ഖം!
ബൈലോയില്ലാ, ഭരണഗുണവും തെല്ലുമില്ലാതെയായി-
ന്നീ ലോകത്തിന്‍ ഗതി, യതു തിരുത്തീടുവാനെന്തു നല്ലൂ?

ഇല്ലോര്‍ക്കുമ്പോള്‍ ദയ, സഹനമിത്യാദികള്‍ക്കര്‍ത്ഥമെങ്ങും
കാലോ കയ്യോയരിയുമരിവാള്‍കയ്യിലേന്തുന്ന മര്‍ത്ത്യര്‍!
നല്ലോര്‍ക്കിന്നും നിരതമതിയായ് ശോകഭാരങ്ങളേകു-
ന്നീ ലോകത്തിന്‍ ഗതി, യതു തിരുത്തീടുവാനെന്തു നല്ലൂ?

ഹാ! ലോഭത്തിന്‍ വഴിയിലുതിരും മോഹവാഗ്ദാനഘോഷം!
പാലോലുന്നാ കപടവചനം കേട്ടുപായും ജനങ്ങള്‍!
സ്വര്‍ലോകത്തിന്നമൃതുവരെയിന്നെത്തിടും കാലമാ! യൊ-
ന്നീ ലോകത്തിന്‍ ഗതിയതു, തിരുത്തീടുവാനെന്തു നല്ലൂ?
ഒരനുബന്ധം!
ആലോചിച്ചാലമൃതമെഴുമാ രാജവംശങ്ങളേക്കാള്‍
താലോലിയ്ക്കാന്‍ തെളിമയറിയാന്‍! വേറെയെന്തുണ്ടു പാരില്‍!
മാലോകര്‍ക്കായ് മരണസമമാം യത്നമോരോന്നു ചെയ്തി-
ട്ടീ, ലോകത്തിന്നരുമസഖരായ് വാണൊരാ കാലമോര്‍ക്കാം